schizophrenia treatment kerala(ഞങ്ങളുടെ സൈക്യാട്രിസ്റ്റ് ഡോ. ഷാഹുല്‍ അമീന്‍ 2015 മാര്‍ച്ച് ലക്കം ആരോഗ്യമംഗളത്തില്‍ എഴുതിയത്)

“പത്താംക്ലാസില്‍ പഠിക്കുന്ന കാലം വരെയൊന്നും എന്‍റെ മോളെപ്പറ്റി ഒരാളും ഒരു പരാതീം പറഞ്ഞിട്ടില്ല. നല്ല അനുസരണയുള്ള കുട്ടി. പഠിക്കാനും മിടുക്കി. അങ്ങിനെയുള്ള അവളാണ് പത്തിലെ പരീക്ഷ കഴിഞ്ഞിരിക്കുന്ന സമയത്ത് പ്രത്യേകിച്ച് ഒരു മുന്‍പരിചയവുമില്ലാത്ത ഒരുത്തന്‍റെ കൂടെ ഒളിച്ചോടിപ്പോയത്! പോലീസും മറ്റും ഇടപെട്ട് മൂന്നാംദിവസമാ അവരവളെ തിരിച്ചു വീട്ടില്‍ക്കൊണ്ടുവന്നത്. അതുകഴിഞ്ഞ് ഞങ്ങളെല്ലാവരുംതന്നെ ആവതുള്ള പോലെയൊക്കെ അവളെ ഉപദേശിച്ചു മനസ്സിലാക്കിച്ചുവെച്ചതാ. പക്ഷേ, പ്ലസ് വണ്ണിനു ചേര്‍ന്ന് ഒരു മൂന്നുമാസമായപ്പോഴേക്കും പിന്നേം അതാ മറ്റൊരുത്തന്‍റെ കൂടെ...”

 ******************

“അമ്മക്ക് ഞങ്ങള്‍ മൂന്ന്‍ പെണ്മക്കളാണ്. മൂന്നാളുടേം കല്യാണോം കഴിഞ്ഞു. മൂന്നാള്‍ക്കും കുട്ട്യോളുമായി. അമ്മേടെ പെരുമാറ്റത്തില് കുറേശ്ശെയായി മാറ്റങ്ങള് കാണാന്‍ തൊടങ്ങീട്ട് ഇപ്പൊ ഒരു മൂന്നു കൊല്ലമായി. വീട്ടീന്നു പുറത്തിറങ്ങുന്നത് അശേഷം നിര്‍ത്തി. വല്ല വിരുന്നുകാരും, പ്രത്യേകിച്ച് ഞങ്ങളാരുടെയെങ്കിലും ഭര്‍ത്താക്കന്മാര്‍, വന്നാല്‍ അമ്മ കതകുമടച്ച് സ്വന്തം മുറിയില്‍ ഒറ്റയിരിപ്പാണ്. ഈയിടെ ഞാന്‍ അമ്മയോട് മൂന്നുവയസ്സുള്ള എന്‍റെ മോനെ ഒന്നു കുളിപ്പിക്കാമോന്ന് ചോദിച്ചു. പാതിമനസ്സോടെയാണെങ്കിലും അമ്മ സമ്മതിക്കേം ചെയ്തു. പക്ഷേ അവന്‍റെ ദേഹത്ത് വെള്ളോം ഒഴിച്ച്, കുറച്ചൊക്കെ സോപ്പും തേച്ച്, അവനെയവിടെ ആ പടി വിട്ട് പെട്ടെന്നമ്മ തിരിച്ച് മുറിയിലേക്കു പോയി. ഞങ്ങള്‍ക്കാര്‍ക്കും ഒരെത്തുംപിടീം കിട്ടുന്നില്ല...”

******************

പ്രഥമദൃഷ്ട്യാ പരസ്പരം സാമ്യങ്ങളൊന്നുമില്ലാത്ത രണ്ടു കഥകള്‍. എന്നാല്‍ ഇരുകഥകളിലെയും നായികമാരോട് കാര്യങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞപ്പോള്‍ തെളിഞ്ഞുവന്നത് ഒരേ അടിസ്ഥാനകാരണമായിരുന്നു — ഓര്‍ക്കാപ്പുറത്ത് ചെവികളില്‍പ്പതിയുന്ന ചില അശരീരിശബ്ദങ്ങള്‍!

ആദ്യകഥയിലെ വിദ്യാര്‍ത്ഥിനി വീടിനു പുറത്തിറങ്ങുമ്പോഴൊക്കെ വല്ല പുരുഷന്‍മാരും എതിരെവന്നാലുടനെ ചെവിയില്‍ ഒരു സ്ത്രീശബ്ദം സ്നേഹവാത്സല്യപുരസ്സരം ബുദ്ധ്യുപദേശം തുടങ്ങും: “മോളു പോയി അവനെ പ്രേമിക്ക്...” “മോള് അയാളുടെ കൂടെ ഒളിച്ചോടിപ്പോ...” ഇതിങ്ങനെ അനുസ്യൂതം കേട്ടുകേട്ട് ചിന്തയുടെ വകതിരിവ് കൈമോശപ്പെട്ടുപോയ ദുര്‍നിമിഷങ്ങളിലാണ് അമ്മയെയും മറ്റു കുടുംബാംഗങ്ങളെയും കണ്ണീര്‍ക്കടലു കുടിപ്പിച്ച ഒളിച്ചോട്ടങ്ങളുണ്ടായത്. രണ്ടാംകഥയിലെ മുത്തശ്ശിയുടെ ചെവിയിലാവട്ടെ, ഒരു പുരുഷശബ്ദത്തിന്‍റെ ലൈംഗികച്ചുവയുള്ള കുത്തുവാക്കുകളാണു മുഴങ്ങിക്കൊണ്ടിരുന്നത്. വല്ല കല്യാണവീട്ടിലും ചെന്നാല്‍ “നീയാ ചെറുക്കന്‍റെ എവിടെയാടീ നോക്കിയത്?” എന്നാണു ചോദ്യം. മക്കളുടെ ഭര്‍ത്താക്കന്മാര്‍ വീട്ടില്‍ വരുമ്പോഴും കമന്‍റുകള്‍ക്ക് ഇതേ ഭാഷ. കൊച്ചുമകന്‍റെ അരക്കെട്ടില്‍ സോപ്പുതേക്കാന്‍ കൈനീട്ടിയപ്പോള്‍ ആ ശബ്ദംപറഞ്ഞ വഷളത്തരത്തില്‍ മനസ്സുമടുത്താണ് കുളിപ്പിക്കല്‍ പാതിയില്‍നിര്‍ത്തി ഓടിപ്പോവുകയുണ്ടായത്.

ഇത്തരക്കാരില്‍ ഏറ്റവും സാധാരണമായി കണ്ടുവരാറുള്ള അടിസ്ഥാനകാരണം സ്കിസോഫ്രീനിയ എന്ന മനോരോഗമാണ്.

എന്തുകൊണ്ടാണ് ഇവരെപ്പോലുള്ളവര്‍ ഇങ്ങിനെ അശരീരികള്‍ കേള്‍ക്കുന്നത്? ഇത്തരക്കാരില്‍ ഏറ്റവും സാധാരണമായി കണ്ടുവരാറുള്ള അടിസ്ഥാനകാരണം സ്കിസോഫ്രീനിയ എന്ന മനോരോഗമാണ്. ഈയസുഖം ബാധിച്ചവരില്‍ മിക്കപ്പോഴും ഇത്തരം ശബ്ദങ്ങളുടെ കൂടെ രോഗത്തിന്‍റെ മറ്റു സഹലക്ഷണങ്ങളും — അസ്ഥാനത്തുള്ള ഭീതികളും സംശയങ്ങളും, പരസ്പരബന്ധമില്ലാത്ത സംസാരം, വൃത്തിയിലും വെടിപ്പിലുമൊന്നും ശ്രദ്ധയില്ലായ്ക എന്നിങ്ങനെ — ദൃശ്യമാവാം. നിരന്തരം മദ്യം കഴിക്കുന്നവരെയും കാലക്രമത്തില്‍ അശരീരികള്‍ പിടികൂടാറുണ്ട്. ഇക്കൂട്ടര്‍ക്ക് പൊതുവെ കേള്‍ക്കാന്‍കിട്ടാറുള്ളത് വല്ലാതെ പേടിപ്പിക്കുന്ന തരം ശബ്ദങ്ങളാണു താനും. ഇതിനുപുറമെ മറ്റു ചില മാനസികരോഗങ്ങളുടെ ഭാഗമായും, അപസ്മാരവും പക്ഷാഘാതവും തൈറോയ്ഡ് രോഗങ്ങളും പോലുള്ള ശാരീരികാസുഖങ്ങളോ ചിലതരം മരുന്നുകളോ തലച്ചോറില്‍ വരുത്തുന്ന പാകപ്പിഴകളുടെ ഫലമായും അശരീരികള്‍ പ്രത്യക്ഷപ്പെടാം. മാനസികമോ ശാരീരികമോ ആയ കുഴപ്പങ്ങളൊന്നും ഇല്ലാത്തവരും ചിലപ്പോള്‍ നന്നായി തളര്‍ന്നിരിക്കുമ്പോഴോ വല്ലാതെ ഉറക്കമിളച്ചാലോ ഒക്കെ നൊടിനേരത്തേക്ക് ഇത്തരം ശബ്ദങ്ങള്‍ കേട്ടേക്കാം. (വെളിച്ചമോ ശബ്ദമോ കടക്കാത്ത ഇരുട്ടറകളില്‍ ഏകാന്തതടവനുഭവിക്കുന്നവരെ അശരീരികള്‍ പിടികൂടുന്നത് സാധാരണമാണ്. ഇതിനെ പ്രതിരോധിക്കാന്‍ അവരില്‍പ്പലരും തനിയെ എന്തെങ്കിലും സംസാരിച്ചുകൊണ്ടിരിക്കുക പോലുള്ള വിദ്യകള്‍ ഉപയോഗിക്കാറുമുണ്ട്.)

എങ്ങിനെയാണ് ഇപ്പറഞ്ഞ സാഹചര്യങ്ങളൊക്കെ അശരീരികളുടെ ആവിര്‍ഭാവത്തിലേക്കു നയിക്കുന്നത്? കാതുകളാണ് കാര്യങ്ങള്‍ കേള്‍ക്കാന്‍ നമ്മെ പ്രാപ്തരാക്കുന്നത് എങ്കിലും കാതില്‍നിന്നുള്ള വിവരങ്ങള്‍ നാഡികള്‍ വഴി തലച്ചോറിലെ ചില കേന്ദ്രങ്ങളിലെത്തുമ്പോള്‍ ആ ഭാഗങ്ങളാണ് കേട്ട വിവരങ്ങളുടെ അര്‍ത്ഥങ്ങളും വ്യാഖ്യാനങ്ങളുമൊക്കെ നമുക്കു ബോദ്ധ്യപ്പെടുത്തിത്തരുന്നത്. അത്തരം മസ്തിഷ്കഭാഗങ്ങളില്‍ മേല്‍പ്പറഞ്ഞ രോഗങ്ങളും സാഹചര്യങ്ങളുമൊക്കെ ഉളവാക്കുന്ന വ്യതിക്രമങ്ങളാണ് അശരീരികളുടെ ഉത്ഭവത്തിനു നിദാനമാകുന്നത്. ചെവിയിലൂടെയും കര്‍ണനാഡികളിലൂടെയും ശബ്ദങ്ങളൊന്നും അകത്തേക്കു ചെല്ലാത്തപ്പോഴും അങ്ങിനെ സംഭവിക്കുന്നുണ്ട് എന്ന പ്രതീതി രോഗബാധിതമായ തലച്ചോര്‍ സ്വയം ഉത്പാദിപ്പിക്കുമ്പോഴാണ്‌ അശരീരികള്‍ പിറവിയെടുക്കുന്നത്.
സ്കിസോഫ്രീനിയ അതു ബാധിക്കുന്നവരുടെ ചിന്താശേഷിയെയും താറുമാറാക്കുന്നതിനാലാണ് ഇത്തരം രോഗികള്‍ അശരീരികള്‍ പറയുന്ന കാര്യങ്ങളെ കണ്ണുമടച്ചു വിശ്വസിക്കുന്നതും, അവയെപ്പറ്റി ആരോടും തുറന്നുപറയാതിരിക്കുന്നതുമൊക്കെ. ഇക്കാരണത്താല്‍ത്തന്നെ അവര്‍ പലപ്പോഴും അശരീരികള്‍ക്ക് യഥാര്‍ത്ഥജീവിതത്തിലുള്ളവര്‍ പറയുന്ന കാര്യങ്ങളെക്കാളും പ്രാധാന്യം കല്‍പിക്കാന്‍ തുടങ്ങുകയും ചെയ്യാം. അഗതികളായ മനോരോഗികള്‍ക്കായുള്ള ഒരു സ്ഥാപനത്തില്‍ക്കഴിയുന്ന അമ്മിണിയമ്മ ഒരുദാഹരണമാണ്:

“പകലൊന്നും ഒരു കുഴപ്പവുമില്ല,” സ്ഥാപനത്തിലെ നഴ്സ് അമ്മിണിയമ്മയെപ്പറ്റി പറഞ്ഞുതുടങ്ങി: “പക്ഷേ രാത്രിയായാല്‍ ആഹാരമേ കഴിക്കില്ല. ഇവരുടെ അമ്മ കൊല്ലങ്ങള്‍മുമ്പ് മരിച്ചുപോയതാണ്.” “അതൊന്നുമല്ല, ഞാന്‍തന്നെ പറയാം.” അമ്മിണിയമ്മ ഇടക്കുകയറി: “പാവം എന്‍റെയമ്മ എന്നും രാത്രിക്ക് ഈ ജനലിന്‍റെയപ്പുറത്തുവന്നുനിന്ന് എന്നെ വിളിക്കും. ഇത്തിരി ആഹാരം തരാമോടീ എന്നു ചോദിക്കും. അമ്മക്കുകൂടി വല്ലതും കൊടുക്കാന്‍ ഞാന്‍ ഇതുങ്ങളോടു പറയും. ഇവരൊന്നും പക്ഷേ സമ്മതിക്കുകയേയില്ല. എന്‍റെ പെറ്റമ്മ പുറത്ത് വയറുവിശന്നുനടക്കുമ്പൊ ഞാനെങ്ങിനാ ഇതിനകത്തിരുന്ന് വല്ലതും കഴിക്കുന്നത്?!”

രോഗികള്‍ അശരീരികളെയിങ്ങനെ അന്ധമായി വിശ്വസിക്കാന്‍ തുടങ്ങുന്നത് പല അനര്‍ത്ഥങ്ങള്‍ക്കും ഇടയൊരുക്കുകയും ചെയ്യാം.

രോഗികള്‍ അശരീരികളെയിങ്ങനെ അന്ധമായി വിശ്വസിക്കാന്‍ തുടങ്ങുന്നത് പല അനര്‍ത്ഥങ്ങള്‍ക്കും ഇടയൊരുക്കുകയും ചെയ്യാം — അദൃശ്യരൂപികളുടെ പറച്ചിലുകേട്ട് സാധനങ്ങള്‍ നശിപ്പിക്കുക, മറ്റുള്ളവരെ ആക്രമിക്കുക, ആത്മഹത്യ ചെയ്യുക തുടങ്ങിയവയൊക്കെ അപൂര്‍വമായാണെങ്കിലും സംഭവിക്കുന്നുണ്ട്. (ഇരുപതോളം കുട്ടികളുടെ തലയറുത്തതിന് ഐവറികോസ്റ്റില്‍ കഴിഞ്ഞ മാസം പിടിയിലായ ആളുടെ ന്യായം “കുട്ടികളുടെ തലവെട്ടിയാല്‍ രാജാവാകുമെന്ന് ദൈവം പറഞ്ഞു” എന്നായിരുന്നു.)

ഇത്തരം സങ്കീര്‍ണതകള്‍ വന്നുഭവിക്കാമെന്നതുകൊണ്ടും, രോഗനിര്‍ണയവും ചികിത്സയും വൈകുന്നത് തലച്ചോറിലെ അപാകതകള്‍ കൂടുതല്‍ തീവ്രമാകാനും ചികിത്സക്കു വഴങ്ങാത്ത ഒരവസ്ഥയിലേക്കു വഷളാവാനും ഇടയാക്കാമെന്നതുകൊണ്ടും അശരീരികളുടെ സാന്നിദ്ധ്യത്തെപ്പറ്റി സംശയം ജനിക്കുമ്പോള്‍ത്തന്നെ നിജസ്ഥിതിയറിയാനും, ശാരീരികമോ മാനസികമോ ആയ മൂലകാരണങ്ങളെ കണ്ടുപിടിക്കാനും, അനുയോജ്യമായ ചികിത്സകള്‍ തുടങ്ങിവെക്കാനുമൊക്കെ ഒരു സൈക്ക്യാട്രിസ്റ്റിനെ സമീപിക്കുന്നതാവും നല്ലത്.

ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.